അതെല്ലാം കൃത്യമായി നടന്നിരുന്നെങ്കിൽ ഒരിക്കലെങ്കിലും യോഗ്യത നേടിയേനെ, കടുത്ത വിമർശനവുമായി ഇഗോർ സ്റ്റിമാച്ച് | Igor Stimac

യുവതാരങ്ങളെ കൃത്യമായി വളർത്തിയെടുക്കാൻ ഇന്ത്യൻ ഫുട്ബോളിൽ കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന വിമർശനവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ഏഷ്യൻ കപ്പിൽ നിന്നുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുറത്താകലിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുവരെ അണ്ടർ 19, 20, 23 ടീമുകൾ ഏഷ്യൻ കപ്പിന് യോഗ്യത നേടാത്തത് അതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.

“ഏഷ്യൻ കപ്പിന്റെ അണ്ടർ 18, അണ്ടർ 20, അണ്ടർ 23 എന്നീ ടൂർണമെന്റുകൾക്ക് നമ്മൾ ഇതുവരെ യോഗ്യത നേടിയിട്ടില്ലെങ്കിൽ എങ്ങിനെയാണ് നമുക്ക് ഈ ടീമിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാൻ കഴിയുക. അണ്ടർ ഏജ് ഗ്രൂപ്പുകളിൽ നമ്മൾ മറ്റുള്ളവരെക്കാൾ ഒരുപാട് പുറകിൽ നിൽക്കുന്ന സമയത്ത് സീനിയർ ടീമിനൊപ്പം യോഗ്യത നേടിയെന്നതു തന്നെ വലിയൊരു നേട്ടമാണ്.” സ്റ്റിമാച്ച് പറയുന്നു.

“ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ജപ്പാൻ എന്നീ ടീമുകൾ ഒഴികെയുള്ളവർക്ക് ഇരുപത്തിയേഴു ദിവസത്തോളം എഎഫ്‌സി ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പിനായി ലഭിച്ചു. അതേസമയം ഇന്ത്യൻ ടീമിന് ലഭിച്ചത് വെറും പതിമൂന്നു ദിവസം മാത്രമാണ്.” സ്റ്റിമാച്ച് പറഞ്ഞു. ഏഷ്യൻ കപ്പിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഒരു താരം പോലും പ്രധാനപ്പെട്ട ലീഗുകളിൽ കളിക്കാത്തത് ഇന്ത്യ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റിമാച്ചിന്റെ വിമർശനം ഒരർത്ഥത്തിൽ യാഥാർഥ്യം തന്നെയാണ്. യുവതാരങ്ങളെ കൃത്യമായി വികസിപ്പിച്ചെടുക്കാനുള്ള പരിപാടികൾ ഇന്ത്യൻ ഫുട്ബോളിൽ നടക്കുന്നില്ല. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ മാറ്റമുണ്ടായാൽ മാത്രമേ പടിപടിയായ വളർച്ച ഇന്ത്യൻ ടീമിനുണ്ടാവുകയുള്ളൂ.

Igor Stimac Talks About Asian Cup Exit