തുർക്കിഷ് മെസി തന്നെ, യൂറോയിൽ റയൽ മാഡ്രിഡ് താരത്തിന്റെ ഗംഭീര ഗോൾ

തുർക്കിഷ് താരമായ ആർദ ഗുലർ യൂറോ കപ്പിൽ നേടിയ ഗോളാണ് ചർച്ചാവിഷയം. റയൽ മാഡ്രിഡ് താരമായ പത്തൊൻപതുകാരനായ ഗുലർ ജോർജിയക്കെതിരെ നടന്ന മത്സരത്തിലാണ് മിന്നും ഗോൾ നേടിയത്. ലയണൽ മെസിയെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ ബോക്‌സിനു പുറത്തു നിന്നും മഴവില്ലു പോലെയൊരു ഷോട്ടിലാണ് താരം ഗോൾ നേടിയത്.

മത്സരത്തിൽ മുൽ ദുർ നേടിയ ഗോളിൽ തുർക്കി മുന്നിലെത്തിയെങ്കിലും ജോർജിയ വിട്ടു കൊടുത്തില്ല. അതിനു പിന്നാലെ മികച്ചൊരു ടീം ഗോളിലൂടെ മികോടാസ് ജോർജിയയെ ഒപ്പമെത്തിച്ചു. അതിനു ശേഷം ജോർജിയയുടെ ആക്രമണങ്ങൾ ശക്തിപ്പെട്ടപ്പോൾ തുർക്കിയുടെ കയ്യിൽ നിന്നും മത്സരം വഴുതിപ്പോവുകയാണെന്നാണ് തോന്നിയത്.

എന്നാൽ രണ്ടാം പകുതിയിൽ തുർക്കിഷ് ആക്രമണങ്ങൾ ശക്തിപ്പെട്ടു. അറുപത്തിയഞ്ചാം മിനുട്ടിൽ മഴവിൽ വിരിയിച്ച് ഗുലർ ടീമിനെ മുന്നിലെത്തിച്ചു. അതിനു ശേഷം തുർക്കിക്കും ജോർജിയ്ക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടും മുതലാക്കാൻ കഴിഞ്ഞില്ല.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ തുർക്കി ഒരു ഗോൾ കൂടി നേടി മത്സരം സ്വന്തമാക്കി. പോർച്ചുഗൽ അടങ്ങിയ ഗ്രൂപ്പിലാണ് തുർക്കിയുള്ളത്. അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാള്ഡോക്കെതിരെ റയൽ മാഡ്രിഡ് താരത്തിന്റെ പ്രകടനം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.