ബ്രസീലിന്റെ ഗോളടിമേളത്തിലും ആധിപത്യം അർജന്റീനക്കു തന്നെ, മികച്ച ഇലവനെ തിരഞ്ഞെടുത്തത് കോൺമെബോൾ | Argentina

2026 ലോകകപ്പിന്റെ യോഗ്യതക്ക് വേണ്ടി സൗത്ത് അമേരിക്കയിലെ ടീമുകൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ രണ്ടു റൗണ്ടുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ബ്രസീലും അർജന്റീനയുമുൾപ്പെടെയുള്ള ടീമുകൾ കളിക്കാനിറങ്ങുന്നതിനാൽ വളരെയധികം ആരാധകശ്രദ്ധ ഈ പോരാട്ടങ്ങൾക്കുണ്ടാകാറുണ്ട്. ഈ രണ്ടു ടീമുകളും കളിച്ച മത്സരങ്ങളിൽ മികച്ച വിജയവും നേടി. ബ്രസീൽ ബൊളീവിയയെയും പെറുവിനെയും കീഴടക്കിയപ്പോൾ അർജന്റീനയുടെ വിജയം ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്കെതിരെയായിരുന്നു.

ആദ്യത്തെ രണ്ടു റൌണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോഴത്തെ മികച്ച ഇലവൻ കഴിഞ്ഞ ദിവസം കോൺമെബോൾ തിരഞ്ഞെടുത്തിരുന്നു. ലോകചാമ്പ്യന്മാരായ അർജന്റീന ടീമിൽ നിന്നും നാല് താരങ്ങളാണ് മികച്ച ഇലവനിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ ഒരു മത്സരം മാത്രം കളിച്ച ലയണൽ മെസിയും ഉൾപ്പെടുന്നുണ്ട്. അതേസമയം ബൊളീവിയക്കെതിരെ അഞ്ചു ഗോളുകൾ നേടിയും പെറുവിനെതിരെയും വിജയിച്ച ബ്രസീൽ ടീമിൽ നിന്നും രണ്ടു താരങ്ങൾ മാത്രമേ ടീമിലുള്ളൂ. നെയ്‌മർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ലയണൽ മെസിക്ക് പുറമെ സെൻട്രൽ ഡിഫെൻഡറായ ക്രിസ്റ്റ്യൻ റോമെറോ, ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോ, മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ എന്നിവരാണ് കോൺമെബോൾ മികച്ച ഇലവനിൽ അർജന്റീനയിൽ നിന്നും ഉൾപ്പെട്ടിരിക്കുന്നത്. രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ റോഡ്രിഗോ ഡി പോൾ കൂടി ടീമിന്റെ ഭാഗമാകാൻ അർഹനായിരുന്നു എന്നതിൽ തർക്കമില്ല. അതേസമയം ബ്രസീലിൽ നിന്നും നെയ്‌മർക്ക് പുറമെ ബൊളീവിയക്കെതിരെ രണ്ടു ഗോളുകൾ നേടിയ റോഡ്രിഗോയും ഇടം പിടിച്ചു.

യോഗ്യത റൗണ്ടിലെ മത്സരങ്ങളിൽ ഏഴു സേവുകൾ നടത്തിയ കൊളംബിയൻ താരം കാമിലോ വർഗാസ് ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റൈറ്റ്ബാക്കായി വെനസ്വലയുടെ അലക്‌സാണ്ടർ ഗോൺസാലസും സെന്റർ ബാക്കുകളിൽ ഒരാളായി ഫെലിക്‌സ് ടോറസുമാണുള്ളത്. മധ്യനിരയിൽ യുറുഗ്വായുടെ നിക്കോളാസ് ഡി ലാ ക്രൂസ്, പരാഗ്വയുടെ മാതിയാസ്‌ വില്ലാസാന്റി എന്നിവർ ചേരുന്നതോടെ സൗത്ത് അമേരിക്കയിലെ മികച്ച ടീം പൂർത്തിയാകുന്നു.

4 Argentina Players In CONMEBOL Best Eleven