അർജന്റീന ടീം കേരളത്തിലേക്ക് വരുന്ന കാര്യം അറിഞ്ഞിട്ടില്ല, എല്ലാ സഹകരണവും നൽകുമെന്ന് എഐഎഫ്എഫ് | Argentina

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് കളിക്കാൻ വരാൻ തയ്യാറാണെന്ന് അറിയിച്ചെന്ന് കായികമന്ത്രി വി.അബ്‌ദുറഹ്‌മാൻ അറിയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ടു തങ്ങൾക്ക് ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും കേരളം ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കി. എഐഎഫ്എഫ് ആക്റ്റിങ് സെക്രട്ടറി ജനറൽ സത്യനാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാന സർക്കാർ അർജന്റീനയെ നേരിട്ട് ക്ഷണിക്കുകയാണ് ചെയ്‌തതെന്നാണ്‌ കായികമന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഫിഫ റാങ്കിങിലുള്ള ഒരു ടീം ഇന്ത്യയിലേക്ക് കളിക്കാൻ വരണമെങ്കിൽ കേരള ഫുട്ബോൾ അസോസിയേഷൻ വഴി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ നേരത്തെ കൂട്ടി അറിയിക്കേണ്ടതുണ്ട്. ഈ രണ്ടു അസോസിയേഷനുകൾക്കും ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

ഇതുപോലെയൊരു ടീം വരുമ്പോൾ വേണ്ട സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് എഐഎഫ്എഫിന്റെ ചുമതലയാണ്. കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്‌ത എഐഎഫ്എഫ് എല്ലാ വിധ സഹകരണവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും വ്യക്തമാക്കി. അർജന്റീന കളിക്കാനായി വരുകയാണെങ്കിൽ കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരിക്കും മത്സരം സംഘടിപ്പിക്കുക.

ഖത്തർ ലോകകപ്പിന് പിന്നാലെ അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ വരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും 40 കോടി രൂപ ആവശ്യപ്പെട്ടതിനാൽ എഐഎഫ്എഫ് അത് വേണ്ടെന്നു വെച്ചു. ഇതിനു പിന്നാലെയാണ് കേരളം അർജന്റീനയെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. ജൂലൈയിൽ വരാമെന്ന് അർജന്റീന സമ്മതിച്ചിട്ടുണ്ടെന്നും അപ്പോൾ മഴക്കാലമായതിനാൽ അതിൽ മാറ്റം വരുത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ലോകകപ്പിന് ശേഷം ഇന്തോനേഷ്യ, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കെതിരെ അർജന്റീന സൗഹൃദമത്സരം കളിച്ചിരുന്നു. ഈ രണ്ടു മത്സരങ്ങൾക്കും 35 മുതൽ 40 കോടി രൂപ വരെ അർജന്റീന പ്രതിഫലമായി വാങ്ങി. ജൂലൈയിലാണ് അർജന്റീന വരുന്നതെങ്കിൽ കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷമാകുമത്. അങ്ങിനെയാണെങ്കിൽ പ്രധാന താരങ്ങൾ എത്തുമോയെന്നു കണ്ടറിയുക തന്നെ വേണം.

ഇതിനു മുൻപ് അർജന്റീന ഇന്ത്യയിൽ വന്നത് 2011ലാണ്. അർജന്റീന നായകനെന്ന നിലയിൽ ലയണൽ മെസി ആദ്യത്തെ മത്സരം കളിച്ചത് കൊൽക്കത്തയിൽ വെനസ്വലക്കെതിരെയായിരുന്നു. അന്ന് എൺപത്തിനായിരം കാണികൾ സാൾട്ട് ലേക്ക് മൈതാനത്ത് വന്നിരുന്നു. ഇരുപത് കോടി രൂപക്ക് മത്സരത്തിന്റെ ടെലികാസ്റ്റ് അവകാശം വിറ്റു പോയതിനു പുറമെ അഞ്ചു കോടി രൂപയോളം ടിക്കറ്റ് വിൽപ്പനയിലൂടെയും ലഭിച്ചു.

AIFF Still Not Informed Argentina Coming To Kerala