മെസിയില്ലെങ്കിൽ ഏഞ്ചൽ ഡി മരിയ മഴവിൽ വിരിയിക്കും, ഒന്നര വർഷത്തെ ഗോൾവരൾച്ച അവസാനിപ്പിച്ച് ലൗടാരോ മാർട്ടിനസും | Argentina

കോസ്റ്റാറിക്കക്കെതിരെ ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടി അർജന്റീന. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീന രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഏഞ്ചൽ ഡി മരിയ, അലക്‌സിസ് മാക് അലിസ്റ്റർ, ലൗടാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

നിരവധി മാറ്റങ്ങളുമായി ഇറങ്ങിയിട്ടും അർജന്റീന ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പക്ഷെ കോസ്റ്ററിക്ക ഞെട്ടിച്ചു കളഞ്ഞു. മുപ്പത്തിനാലാം മിനുട്ടിൽ മാൻഫ്രഡ്‌ ഉഗാൾദേയിലൂടെ കോസ്റ്റാറിക്ക മുന്നിലെത്തി. ആദ്യപകുതിയിൽ തന്നെ ഗോൾ തിരിച്ചടിച്ച് സമനില നേടാൻ അർജന്റീന സജീവമായ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്‌ഷ്യം കാണാതെ പോയി.

രണ്ടാം പകുതിയാരംഭിച്ച് ഏഴു മിനിറ്റിനകം തന്നെ അർജന്റീന മത്സരത്തിൽ ഒപ്പമെത്തി. ഗോൾപോസ്റ്റിന്റെ ഏതാണ്ട് മുപ്പതോളം വാര അകലെ നിന്നും ലഭിച്ച ഫ്രീ കിക്ക് ലോകോത്തര ഗോൾകീപ്പർ കെയ്‌ലർ നവാസിനെ കാഴ്‌ചക്കാരനാക്കി ഏഞ്ചൽ ഡി മരിയ വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ താരം മെസിയുടെ അഭാവത്തിൽ അത് വീണ്ടുമാവർത്തിക്കുകയായിരുന്നു.

നാല് മിനിറ്റിനകം അർജന്റീന വീണ്ടും ഗോൾ നേടി. ഒരു കോർണറിൽ നിന്നുമുള്ള അർജന്റീനയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി വന്നപ്പോൾ മാക് അലിസ്റ്റർ അത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. എഴുപത്തിയേഴാം മിനുട്ടിൽ ലൗടാരോ മാർട്ടിനസിന്റെ മികച്ചൊരു ഫിനിഷിംഗിലൂടെ അർജന്റീന വീണ്ടും ഗോൾ നേടി. ഒന്നര വർഷത്തിന് ശേഷമാണ് അർജന്റീനക്ക് വേണ്ടി താരം ഗോൾ നേടുന്നത്.

ലയണൽ മെസിയുടെ അഭാവത്തിലും അർജന്റീന നേടിയ വിജയങ്ങൾ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. എതിരാളികൾ ദുർബലരാണെങ്കിലും മെസിയില്ലെങ്കിലും ഗംഭീരമായി പൊരുതാനുള്ള കഴിവ് അർജന്റീനക്കുണ്ടെന്നു ഈ മത്സരങ്ങൾ തെളിയിച്ചു. കോപ്പ അമേരിക്കക്കായി തയ്യാറെടുക്കുന്ന അർജന്റീന ടീമിലെ താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയങ്ങൾ.

Argentina Won Against Costa Rica In Friendly