റിച്ചാർലിസൺ നൽകിയ പിന്തുണ വിഫലമായി, ബ്രസീലിനു ഫൈനലിസിമയിൽ തോൽവി | Brazil

ലോകഫുട്ബോളിൽ ബ്രസീലിനു തിരിച്ചടികൾ തുടരുന്നു. ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ടീം ക്വാർട്ടറിൽ തന്നെ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു. അതിനു മുൻപ് കോപ്പ അമേരിക്കയിൽ അർജന്റീനയോടും ബ്രസീൽ തോൽവി വഴങ്ങിയിരുന്നു. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായെന്നു മാത്രമല്ല, പ്രധാന എതിരാളികളായ അർജന്റീന കിരീടം നേടുന്നത് കാണേണ്ടിയും വന്നു.

അതേസമയം വുമൺസ് ഫുട്ബോളിലും അണ്ടർ 20 ടൂർണമെന്റിലും സൗത്ത് അമേരിക്കയിലെ ചാമ്പ്യന്മാരാകാൻ ബ്രസീലിനു കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വനിതാ ഫുട്ബോളിലെ ആദ്യത്തെ ഫൈനലിസിമ പോരാട്ടത്തിൽ ബ്രസീലിനു വീണ്ടും ചുവടു പിഴച്ചു. യൂറോ കപ്പ് നേടിയവരും കോപ്പ അമേരിക്ക കിരീടം നേടിയവരും തമ്മിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ബ്രസീലിനെ കീഴടക്കി കിരീടം നേടിയത്.

ഇന്നലെ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്. ഇരുപത്തിരണ്ടാം മിനുട്ടിൽ എല്ലാ ടൂണി നേടിയ ഗോളിൽ അവർ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുന്നിലായിരുന്നു. എന്നാൽ തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ആൻഡ്രെസ അൽവസ് നേടിയ ഗോളിൽ ബ്രസീൽ സമനില നേടി. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു കിക്കുകൾ നഷ്‌ടമാക്കിയാണ് ബ്രസീൽ ഇംഗ്ലണ്ടിനോട് തോൽവിയേറ്റു വാങ്ങിയത്.

ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ചു നടന്ന മത്സരത്തിൽ ബ്രസീൽ ടീമിന് പിന്തുണ നൽകാൻ ടോട്ടനം ഹോസ്‌പർ താരവും ബ്രസീലിന്റെ സ്‌ട്രൈക്കറുമായ റീചാർലിസൺ എത്തിയിരുന്നു. ബ്രസീൽ ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് താരം മത്സരം കാണാനെത്തിയത്. എന്നാൽ താരത്തിന്റെ പിന്തുണക്കും ബ്രസീൽ വനിതാ ടീമിന് മറ്റൊരു കിരീടം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ല.

അതേസമയം യൂറോ കപ്പ് നേടിയ ഇംഗ്ലണ്ട് വനിതാ ടീമിന് ഇരട്ടിമധുരമായി ഫൈനലൈസിമ കിരീടം. ആദ്യമായാണ് വനിതാ ഫുട്ബോളിൽ ഈ പോരാട്ടം നടക്കുന്നത്. പുരുഷ ഫുട്ബോൾ ടീം കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലിൽ തോൽവി വഴങ്ങിയിരുന്നു. അതിന്റെ നിരാശ മാറ്റാൻ രണ്ടു കിരീടങ്ങൾ നേടിയ വനിതാ ടീമിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല.

Content Highlights: England Beat Brazil In Women’s Finalissima