ജർമനി തകർന്നടിഞ്ഞ മത്സരത്തിൽ മിന്നിത്തിളങ്ങി മുൻ ബാഴ്‌സലോണ-റയൽ മാഡ്രിഡ് താരം, ജപ്പാന്റെ അവിശ്വസനീയ പ്രകടനം | Japan

ഒരിക്കൽക്കൂടി ജപ്പാനു മുന്നിൽ ജർമനി തകർന്നടിഞ്ഞു പോകുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിൽ കണ്ടത്. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ജർമനി ജപ്പാനോട് തോൽവി വഴങ്ങിയിരുന്നു എങ്കിലും ഏഷ്യയിൽ വെച്ച് ടൂർണമെന്റ് നടന്നതു കൊണ്ടുള്ള മേധാവിത്വമാണതെന്നാണ് പലരും വിലയിരുത്തിയത്. എന്നാൽ ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ ജർമനിയുടെ നാട്ടിൽ അവരെ തകർത്ത് ലോകഫുട്ബോളിൽ തങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കാൻ ജപ്പാന് കഴിഞ്ഞു.

വോൾസ്‌വാഗൻ അരീനയിൽ നടന്ന മത്സരത്തിൽ പതിനൊന്നാം മിനുട്ടിൽ തന്നെ ജൂന്യ ഇട്ടൊയുടെ ഗോളിൽ മുന്നിലെത്തിയ ജപ്പാനെതിരെ പത്തൊൻപതാം മിനുട്ടിൽ ലെറോയ് സാനെ തിരിച്ചടിച്ചെങ്കിലും ആദ്യപകുതി ജപ്പാന്റെ ലീഡിൽ തന്നെയാണ് അവസാനിച്ചത്. ഇരുപത്തിരണ്ടാം മിനുട്ടിൽ ഇട്ടൊയുടെ അസിസ്റ്റിൽ നിന്നും അയാസെ ഉയെഡയാണ് ജപ്പാന്റെ രണ്ടാമത്തെ ഗോൾ നേടിയത്. ലഭിച്ച സുവർണാവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ ജപ്പാന് കഴിഞ്ഞിരുന്നെങ്കിൽ സ്‌കോർ ഇതിലുമുയർന്നേനെ.

മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് ജപ്പാന്റെ രണ്ടു ഗോളുകൾ വരുന്നത്. ബാഴ്‌സലോണ അക്കാദമിയിൽ കളിച്ച് പിന്നീട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയും അതിനു ശേഷം റയൽ സോസിഡാഡിൽ എത്തുകയും ചെയ്‌ത ടക്കെഫുസെ കുബെയുടെ പ്രകടനമാണ് രണ്ടു ഗോളുകൾക്കും കാരണമായത്. എഴുപത്തിയഞ്ചാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ താരം അവസാനത്തെ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകി. അതിൽ തന്നെ രണ്ടാമത്തെ ഗോളിനുള്ള അസിസ്റ്റ് മനോഹരമായിരുന്നു.

ലോകകപ്പിലെ ആദ്യത്തെ മത്സരത്തിനു മുൻപ് ഖത്തറിനെതിരെ പ്രതിഷേധം നടത്തിയ ജർമൻ ടീം അതിനു ശേഷം ഗതി പിടിച്ചിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും അതിനു ശേഷമുള്ളതു ഉൾപ്പെടെ ഒൻപത് മത്സരങ്ങൾ കളിച്ച ജർമനി അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയം നേടിയിരിക്കുന്നത്. അടുത്ത വർഷം യൂറോ കപ്പ് നടക്കാനിരിക്കെ ജർമനിയുടെ ഈ മോശം ഫോം ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്.

Japan Won Against Germany In Friendly