ഫുട്ബോളിൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും, എണ്ണൂറു കോടി രൂപ ചിലവിൽ സ്റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളും നിർമിക്കാൻ പദ്ധതി | Kerala

കേരളത്തിൽ ഫുട്ബോളിനുള്ള അവിശ്വസനീയമായ പിന്തുണ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് സംസ്ഥാനത്ത് ഫുട്ബോളിന്റെ വികസനത്തിനായി പദ്ധതി സർക്കാർ കഴിഞ്ഞ ദിവസം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇന്ത്യ ആദ്യമായി വേദിയാകുന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റ് കഴിഞ്ഞ ദിവസം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ചപ്പോൾ വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്തകൾ പ്രകാരം കേരളത്തിൽ ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും മൈതാനങ്ങൾ ഉണ്ടാക്കുന്നതിനും വേണ്ടി എണ്ണൂറു കോടി രൂപ ചിലവഴിക്കാനുള്ള പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. ഇത് നിക്ഷേപമായാണോ, അതോ കേരള സർക്കാരിന്റെ തന്നെ ഫണ്ടിലൂടെയാണോ വരുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിൽ നിക്ഷേപമായാണ് ഇത്രയും തുക കേരളത്തിലെ ഫുട്ബോൾ വികസനത്തിനായി വരുന്നതെങ്കിൽ അതിൽ തീർച്ചയായും പ്രതീക്ഷ വെക്കാവുന്നതാണ്. കേരളത്തിൽ ഫുട്ബോളിനുള്ള സാധ്യത മനസിലാക്കി നിക്ഷേപകർ കൃത്യമായ രീതിയിൽ തന്നെ ഈ തുക വിനിയോഗിച്ച് സൗകര്യങ്ങൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.

നേരത്തെ കേരളത്തിൽ പുതിയൊരു ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. മലപ്പുറത്തെ പയ്യനാടാണ് പുതിയ സ്റ്റേഡിയം വരുന്നത്. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്ന സ്റ്റേഡിയത്തിൽ അർജന്റീനയുടെ മത്സരം നടത്താനാണ് ശ്രമം. അതിനു പുറമെയാണ് പുതിയ പ്രഖ്യാപനം.

കേരളം പോലെയൊരു സംസ്ഥാനത്ത് ഫുട്ബോളിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വ്യാപിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത്രയും വലിയ സാധ്യത ഫുട്ബോളിനുണ്ട്. മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഇക്കാര്യത്തിൽ കേരളം മെല്ലെപ്പോക്കാണ് സമീപിക്കുന്നത്. അതിലൊരു മാറ്റം ഇതിലൂടെ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala To Spend 800 Cr To Football Development