മനം കവരുന്നത് അർജന്റീന തന്നെ, മുപ്പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റുതീർന്നത് ഒരു മിനുട്ടിൽ

ലയണൽ മെസിയെന്ന അതികായനായ താരത്തിന്റെ സാന്നിധ്യം വളരെക്കാലമായി അർജന്റീന ടീമിൽ ഉണ്ടായിരുന്നെങ്കിലും ലോകഫുട്ബോളിൽ അവർ അപ്പോഴൊന്നും ആധിപത്യം പുലർത്തിയിരുന്നില്ല. എന്നാൽ ലയണൽ സ്‌കലോണിയെന്ന പരിശീലകൻ എത്തിയതിനു ശേഷം അർജന്റീന ടീമിന് വലിയ കുതിപ്പാണുണ്ടായത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും വ്യക്തമായ ആധിപത്യത്തോടെ തന്നെ നേടാൻ അർജന്റീന ടീമിന് കഴിഞ്ഞു.

അർജന്റീന ടീം ലോകഫുട്ബോളിൽ വലിയ ആധിപത്യമാണ് സൃഷ്‌ടിക്കുന്നത്. ലോകകപ്പിന് മുൻപ് മുപ്പത്തിയാറു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ അർജന്റീന ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അതിനു ശേഷം എല്ലാ മത്സരങ്ങളും വിജയിച്ച ടീം കഴിഞ്ഞ നാല്പത്തിനാല് മത്സരങ്ങളിൽ ഒരെണ്ണം മാത്രമേ തോറ്റിട്ടുള്ളൂവെന്നത് എതിരാളികൾക്ക് മേൽ അവർക്കുള്ള ആധിപത്യം വ്യക്തമാക്കുന്നു.

അർജന്റീനയുടെ ഈ ആധിപത്യത്തിൽ ആരാധകരും വളരെ ആവേശത്തിലാണെന്നത് ലോകകപ്പിന് ശേഷമുള്ള സൗഹൃദമത്സരങ്ങൾക്കുള്ള ടിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്നു. പനാമക്കെതിരെ നടന്ന മത്സരത്തിനുള്ള എൺപത്തിനായിരത്തിൽ അധികം ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റഴിഞ്ഞപ്പോൾ അതിനു ശേഷം നടക്കാനിരിക്കുന്ന കുറസാവോക്കെതിരെയുള്ള മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിയാണെടുത്ത സമയം വെറും ഒരു മിനുട്ടാണ്.

മുപ്പതിനായിരത്തിലധികം ടിക്കറ്റുകളാണ് മത്സരത്തിനായി വിൽപ്പനക്കായി വെച്ചിരുന്നത്. ഇതിനായി മൂന്നു ലക്ഷത്തിലധികം ആളുകൾ ശ്രമം നടത്തി. ഒരു മിനുട്ടും പതിനേഴു സെക്കൻഡും കൊണ്ടാണ് ഈ ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. ഇതിനു മുൻപ് പനാമക്കെതിരെ നടന്ന മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി പത്ത് ലക്ഷം പേരാണ് ശ്രമം നടത്തിയത്. എന്തായാലും അർജന്റീനയുടെ മത്സരങ്ങൾ കാണാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു.