സ്വന്തം നാട്ടിൽ യൂറോ കപ്പുയർത്തിയേ തീരൂ, ജർമനി ലക്ഷ്യമിടുന്നത് വമ്പൻ പരിശീലകരെ | Germany

ജപ്പാനെതിരെ നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി പോരാട്ടത്തിൽ തോൽവി വഴങ്ങിയതോടെ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ സ്ഥാനം തെറിക്കുകയുണ്ടായി. ജർമനിയിൽ വെച്ചു നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജപ്പാൻ ജർമനിയെ കീഴടക്കിയത്. ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച് ആദ്യത്തെ റൗണ്ടിൽ തന്നെ ടീമിന് പുറത്തേക്കുള്ള വഴി തുറന്ന ജപ്പാൻ വീണ്ടുമൊരിക്കൽ കൂടി ഏഷ്യൻ കരുത്തും ജർമനിയുടെ ദൗർബല്യവും തെളിയിച്ചു തന്ന മത്സരമായിരുന്നു കഴിഞ്ഞത്.

ബയേൺ മ്യൂണിക്കിനൊപ്പം അസാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്നും ജർമൻ ദേശീയ ടീമിന്റെ പരിശീലകനായ ഹാൻസി ഫ്ലിക്കിനു തന്റെ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് അദ്ദേഹത്തിന്റെ സ്ഥാനം തിരിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. നിലവിൽ ടീമിന്റെ പുതിയ പരിശീലകനെ ജർമനി പ്രഖ്യാപിച്ചിട്ടില്ല. ടീമിന്റെ സ്പോർട്ടിങ് ഡയറക്റ്ററായിരുന്ന റൂഡി വോളർ താൽക്കാലികമായി ടീമിനെ നയിക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ജർമനി പരിശീലകനെ പുറത്താക്കിയത്. ഇനി ഒൻപത് മാസം മാത്രമേ ടൂർണമെന്റിന് ബാക്കിയുള്ളൂ എങ്കിലും കിരീടം നേടാൻ കഴിയുന്ന ഒരു പരിശീലകനെ തന്നെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ജർമനിക്കുള്ളത്. റിപ്പോർട്ടുകൾ പ്രകാരം മുൻ ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്‌മാൻ, മുൻ ഹോളണ്ട് പരിശീലകൻ വാൻ ഗാൽ, മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ, ലിവർപൂൾ കോച്ച് ക്ളോപ്പ്‌ എന്നിവരാണ് ജർമനിയുടെ ലിസ്റ്റിലുള്ള പ്രമുഖർ.

ഈ പരിശീലകരെല്ലാം തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. ഇതിൽ ആരാണ് ജർമൻ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി വരികയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ആരു വന്നാലും ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ മോശം ഫോമിലാണെങ്കിലും പ്രതിഭയുള്ള താരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജർമൻ ദേശീയ ടീം വലിയൊരു തിരിച്ചു വരവ് അടുത്ത യൂറോ കപ്പിൽ നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

Germany Aims Big Name To Win Next Euro Cup