ബാലൺ ഡി ഓറിൽ മെസിക്കു വെല്ലുവിളിയാകാൻ കഴിയും, ഉറച്ച പ്രതീക്ഷയോടെ ഹാലൻഡ് | Ballon Dor

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാൻ ഇനി ഒരു മാസത്തിലധികം മാത്രമേ ബാക്കിയുള്ളൂ. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവും വലിയ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന വർഷമാണിത്. പുരസ്‌കാരം നേടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടു താരങ്ങൾക്കും അത് നേടാനുള്ള സാധ്യതയുണ്ടെന്നതു തന്നെയാണ് അതിനു കാരണം. ലയണൽ മെസിയും എർലിങ് ഹാലാൻഡുമാണ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങളായി മുന്നിൽ നിൽക്കുന്നത്.

ലയണൽ മെസിയെ സംബന്ധിച്ച് ലോകകപ്പ് കിരീടം, ഫ്രഞ്ച് ലീഗ് കിരീടം, ഇന്റർ മിയാമിക്കൊപ്പം ലീഗ്‌സ് കപ്പ് എന്നിവയാണ് തന്റെ നേട്ടങ്ങളായുള്ളത്. അതേസമയം എർലിങ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങളും ഈ സീസണിന്റെ തുടക്കത്തിൽ യുവേഫ സൂപ്പർകപ്പും സ്വന്തമാക്കുകയുണ്ടായി. ലോകകപ്പ് നേടിയതിനാൽ തന്നെ മെസിക്കാണ് പുരസ്‌കാരം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും അക്കാര്യത്തിൽ തനിക്ക് വെല്ലുവിളിയുയർത്താൻ കഴിയുമെന്നാണ് ഹാലാൻഡ് പറയുന്നത്.

“ഞാനവിടെ എത്തിയിട്ടുണ്ട്. ഞാനാണോ ഏറ്റവും മികച്ച താരം? ചിലപ്പോൾ ആയിരിക്കാം. എനിക്കിനിയും മെച്ചപ്പെടാൻ കഴിയുമെന്ന് അറിയാം. ഞാൻ വളരെ ചെറുപ്പമാണ്. പക്ഷെ, എനിക്കിത്തവണ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.” ഹാലാൻഡ് പറഞ്ഞു. തന്നെയൊരു സ്‌പെഷ്യൽ കളിക്കാരനായി ആളുകൾ ഓർക്കണം എന്നാണു ആഗ്രഹിക്കുന്നതെന്നും അതിനു വേണ്ടിയാണ് താൻ ശ്രമം നടത്തുന്നതെന്നും നോർവീജിയൻ താരം കൂട്ടിച്ചേർത്തു. അതേസമയം പുരസ്‌കാരം നേടാൻ മെസിക്കാണ് സാധ്യത കൂടുതലെന്നും താരം കൂട്ടിച്ചേർത്തു.

ഒക്ടോബർ മുപ്പതിന് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുക. അന്തിമ പട്ടികയിലുള്ള മുപ്പത് താരങ്ങളെ സെപ്‌തംബർ ആറിനു തന്നെ വെളിപ്പെടുത്തിയിരുന്നു. ലയണൽ മെസി പുരസ്‌കാരം നേടിയാൽ എട്ടാമത്തെ ബാലൺ ഡി ഓർ ആയിരിക്കും താരത്തെ തേടിയെത്തുക. മെസി തന്നെയാണ് പുരസ്‌കാരം നേടാൻ ഏറ്റവും സാധ്യതയുള്ള താരമായി കരുതപ്പെടുന്നതെങ്കിലും ഹാലാൻഡ് വലിയൊരു ഭീഷണി ഉയർത്തുമെന്നതിൽ തർക്കമില്ല.

Haaland Thinks He Can Challenge Messi For Ballon Dor