ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻ കഴിഞ്ഞില്ല, റൊണാൾഡോ തുലച്ചത് സുവർണാവസരം

ഫ്രാൻസും പോർച്ചുഗലും തമ്മിൽ ഇന്നലെ നടന്ന യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടം ഒട്ടും ആവേശം നൽകിയ ഒന്നായിരുന്നില്ല. രണ്ടു ടീമുകളും സേഫ് സോണിൽ നിന്ന് കളിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി.

പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സാണ് പോർച്ചുഗലിന്റെ പെനാൽറ്റി നഷ്‌ടമാക്കിയത്. താരം എടുത്ത കിക്ക് പോസ്റ്റിലടിച്ച് പുറത്തു പോവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹീറോ ആയിരുന്ന ഡിയാഗോ കോസ്റ്റക്ക് ഇത്തവണ ഒരു പെനാൽറ്റി കിക്ക് പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

അതേസമയം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്‌ടമാക്കിയ ഒരു അവസരത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്. കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ അതിന്റെ തുടക്കത്തിലാണ് മത്സരം സ്വന്തമാക്കാൻ പോർച്ചുഗൽ നായകന് മികച്ചൊരു അവസരം ലഭിച്ചത്. അത് റൊണാൾഡോ നഷ്‌ടപ്പെടുത്തിയത് അവിശ്വസനീയമായ രീതിയിലായിരുന്നു.

വിങ്ങിൽ നിന്നും മുന്നേറി ഫ്രാൻസിസ്‌കോ കോൺസെയ്‌സാവോ പാസ് നൽകുമ്പോൾ ഫ്രാൻസ് ഗോൾകീപ്പർ കൃത്യമായ പൊസിഷനിൽ അല്ലായിരുന്നു. ഗോൾപോസ്റ്റ് ഏറെക്കുറെ പൂർണമായും തുറന്നു കിടക്കുന്നതിനാൽ കൃത്യമായൊരു ഷോട്ട് ഉതിർത്താൽ അത് ഗോളായി മാറിയേനെ. എന്നാൽ റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിന്റെ പരിസരത്തു കൂടെപ്പോലും പോയില്ലെന്നതാണ് വാസ്‌തവം.

മത്സരത്തിൽ റൊണാൾഡോ മുഴുവൻ സമയവും കളിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്ക് ഗോളാക്കി മാറ്റുകയും ചെയ്‌തു. എന്നാൽ ഈ യൂറോ കപ്പ് താരത്തെ സംബന്ധിച്ച് നിരാശ മാത്രമാണ് നൽകിയത്. ഒരു ഗോൾ പോലും നേടാൻ കഴിയാത്ത കരിയറിലെ ആദ്യത്തെ പ്രധാന ടൂർണമെന്റ് എന്ന നാണക്കേടും പേറിയാണ് റൊണാൾഡോ യൂറോ അവസാനിപ്പിച്ചത്.