ഈ കൈമാറ്റക്കരാറിൽ നേട്ടം ബ്ലാസ്റ്റേഴ്‌സിനോ മോഹൻ ബഗാനോ, ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് പറയുന്നു | Sahal

കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിൽ ടീമിലെ പ്രധാന താരങ്ങളായ സഹൽ അബ്‌ദുൾ സമ്മദിനെയും പ്രീതം കോട്ടാലിനേയും കൈമാറ്റം ചെയ്‌തത്‌. സഹലിനായി പ്രീതം കോട്ടാലിനേയും നിശ്ചിത തുകയുമാണ് മോഹൻ ബഗാൻ നൽകിയത്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഉയർന്ന മൂല്യമുള്ള ട്രാൻസ്‌ഫറായാണ് ഇതിനെ വിലയിരുത്തുന്നത്.

രണ്ടു പൊസിഷനുകളിൽ കളിക്കുന്ന ഈ താരങ്ങൾ അവരുടെ മികവ് തെളിയിച്ചിട്ടുള്ളതാണ്. പ്രീതം കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ചപ്പോൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാനിയാണ് സഹൽ. അതുകൊണ്ടു തന്നെ ഈ ട്രാൻസ്‌ഫറിൽ ആർക്കാണ് നേട്ടമെന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ട് മാർക്കസ് മെർഗുലാവോ ഇതിനു മറുപടി പറഞ്ഞു.

“പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്‌സിനു ആവശ്യമുണ്ടായിരുന്നു. അവർക്ക് മാസങ്ങളായി ശ്രമം നടത്തിയ താരത്തെയാണ് ഇതിലൂടെ ലഭിച്ചത്. സഹലിനായി രണ്ടു കോടി രൂപയോളം വരുന്ന മറ്റൊരു ഓഫർ ബ്ലാസ്റ്റേഴ്‌സിന് വന്നിരുന്നു. എന്നാൽ പ്രീതമായിരുന്നു ബഗാന്റെ തുറുപ്പുചീട്ട്. സഹൽ ബഗാനെ സഹായിക്കുമെന്നതിൽ സംശയമില്ല. രണ്ടു പേർക്കും വിജയമുണ്ട്. ഫുട്ബോളിൽ ഇതിനെ സമനിലയെന്നു പറയും.” മാർക്കസ് വ്യക്തമാക്കി.

രണ്ടു ടീമുകൾക്കും ഈ ട്രാൻസ്‌ഫർ കൊണ്ട് ഗുണമുണ്ടെന്നതിൽ സംശയമില്ല. മോഹൻ ബഗാന് മികച്ചൊരു താരത്തെ അവരുടെ പദ്ധതികൾക്കായി ലഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പ്രീതത്തിന്റെ വരവോടെ കൂടുതൽ ശക്തിപ്പെട്ടു. അതിനു പുറമെ എഐഎഫ്എഫ് നൽകിയ പിഴശിക്ഷ കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നൽകാനും ഈ ട്രാൻസ്‌ഫർ സഹായിച്ചിട്ടുണ്ട്.

Sahal Pritam Swap Deal Win For Both Clubs