എമിലിയാനോ മാർട്ടിനസ് ട്രാൻസ്‌ഫർ റെക്കോർഡ് ഭേദിക്കുമോ, അർജന്റീന താരത്തെ വിൽക്കാനുള്ള പദ്ധതികളുമായി ആസ്റ്റൺ വില്ല

ആഴ്‌സനലിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന ബെർണാഡ് ലെനോക്കേറ്റ പരിക്കാണ് അർജന്റീനിയൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ തലവര മാറ്റിയത്. തനിക്ക് ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത താരം ആഴ്‌സണലിനായി മികച്ച പ്രകടനം നടത്തി അർജന്റീന ടീമിലിടം നേടി. അർജന്റീന ടീമിലെത്തി രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങളാണ് എമിലിയാനോ സ്വന്തമാക്കിയത്. ഈ മൂന്നു കിരീടനേട്ടങ്ങളിലും പ്രധാന പങ്കു വഹിച്ചതും എമിലിയാനോ ആയിരുന്നു.

ആഴ്‌സണലിൽ പിന്നീട് അവസരങ്ങൾ കുറഞ്ഞതിനാൽ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയ താരം ഇപ്പോൾ അവരുടെ താരമാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഹീറോയായെങ്കിലും എമിലിയാനോ മാർട്ടിനസിനെ ക്ലബിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി വിൽക്കാനാണ് ആസ്റ്റൺ വില്ല ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 16 മില്യൺ പൗണ്ടിനാണ് താരത്തെ പരമാവധി ഉയർന്ന തുകക്ക് വിൽക്കാൻ തന്നെയാണ് ആസ്റ്റൺ വില്ല ഒരുങ്ങുന്നത്.

നിലവിൽ ഒരു ഗോൾകീപ്പർക്കുള്ള ഏറ്റവും ഉയർന്ന തുക സ്പെയിൻ ഗോളിയായ കെപ്പക്കാണ് ലഭിച്ചിരിക്കുന്നത്. അത്‌ലറ്റിക് ബിൽബാവോയിൽ നിന്നും 71 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ചെൽസി സ്വന്തമാക്കിയത്. അതിനു മുൻപ് അലീസാണു വേണ്ടി 65 മില്യൺ പൗണ്ട് ലിവർപൂൾ നൽകിയതായിരുന്നു ട്രാൻസ്‌ഫർ റെക്കോർഡ്. ഈ റെക്കോർഡ് എമിലിയാനോ മാർട്ടിനസ് ഭേദിക്കുമോ എന്നറിയില്ലെങ്കിലും ലഭിക്കാവുന്ന ഏറ്റവും വലിയ തുക തന്നെ ആവശ്യപ്പെടാനാണ് ആസ്റ്റൺ വില്ല ഒരുങ്ങുന്നത്.

അതേസമയം ആസ്റ്റൺ വില്ല വിടാൻ തന്നെയാണ് എമിലിയാനോ മാർട്ടിനസും ആഗ്രഹിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിക്കാനും കിരീടം നേടാനുമുള്ള തന്റെ ആഗ്രഹം താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. അടുത്ത സമ്മറിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാവും താരം ശ്രമിക്കുക. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക് എന്നിവരുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന താരത്തിനായി ഏതൊക്കെ ക്ലബുകളാണ് രംഗത്തു വരികയെന്ന കാര്യത്തിൽ തീർച്ചയില്ല.