ലയണൽ മെസിക്ക് ഒരു വോട്ടു പോലുമില്ല, നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തി ഇന്ത്യൻ നായകനും പരിശീലകനും | FIFA Best

ഫിഫ ബെസ്റ്റ് അവാർഡിലെ മികച്ച പുരുഷതാരത്തിനുള്ള അവാർഡ് തുടർച്ചയായ രണ്ടാമത്തെ തവണയും ലയണൽ മെസി തന്നെ സ്വന്തമാക്കി. അവാർഡിനെക്കുറിച്ച് പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും വോട്ടെടുപ്പിലൂടെ മാത്രം തീരുമാനിക്കുന്ന അവാർഡിൽ അതിനൊന്നും സ്ഥാനമില്ല. വോട്ടു നൽകുന്നവരുടെ നീതിയാണ് ഒരു വ്യക്തിയെ വിജയത്തിലേക്ക് നയിക്കുന്നത്.

ലയണൽ മെസിയെക്കാൾ പുരസ്‌കാരത്തിന് അർഹതയുള്ള നിരവധി താരങ്ങൾ ലിസ്റ്റിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചും നായകനായ സുനിൽ ഛേത്രിയും നൽകിയ വോട്ടുകളാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. ഇവർ രണ്ടു പേരും ഒരു വോട്ടു പോലും ലയണൽ മെസിക്ക് നൽകിയിട്ടില്ല.

ഇന്ത്യൻ ഫുട്ബോൾ ടീം നായകനായ സുനിൽ ഛേത്രി തന്റെ ആദ്യത്തെ വോട്ട് നൽകിയത് എർലിങ് ഹാലാൻഡിനാണ്. അതിനു ശേഷം റോഡ്രി, വിക്റ്റർ ഓസിംഹൻ എന്നിവർക്കും താരം വോട്ടു നൽകി. അതേസമയം ഇഗോർ സ്റ്റിമാച്ചിന്റെ ആദ്യത്തെ വോട്ടു തന്നെ റോഡ്രിക്കായിരുന്നു. അതിനു ശേഷം ജൂലിയൻ അൽവാരസ്, കെവിൻ ഡി ബ്രൂയ്ൻ എന്നിവരെയും അദ്ദേഹം തിരഞ്ഞെടുത്തു.

പരിശീലകരുടെ കാര്യത്തിൽ രണ്ടു പേർക്കും സംശയങ്ങൾ ഉണ്ടായിരുന്നില്ല. ഛേത്രിയും സ്റ്റിമാച്ചും തങ്ങളുടെ ആദ്യത്തെ വോട്ട് പെപ് ഗ്വാർഡിയോളക്കാണ് നൽകിയത്. ഛേത്രി അതിനു ശേഷം ടോട്ടനം പരിശീലകൻ പോസ്‍തകൊഗ്‌ലു, ലൂസിയാനോ സ്‌പല്ലെറ്റി എന്നിവർക്കാണ് വോട്ട് നൽകിയത്. സ്റ്റിമാച്ചിന്റെ രണ്ടും മൂന്നും വോട്ടുകൾ ലൂസിയാനോ സ്‌പല്ലെറ്റി, സിമിയോണി ഇൻസാഗി എന്നിവർക്കായിരുന്നു.

ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന് ഇത്തവണ കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത് ഹാലാൻഡ്, കെവിൻ ഡി ബ്രൂയ്ൻ, റോഡ്രി തുടങ്ങിയ താരങ്ങൾക്കായിരുന്നു. കടുത്ത മെസി ആരാധകർ പോലും ലയണൽ മെസി പുരസ്‌കാരം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇതോടെ എട്ടു ബാലൺ ഡി ഓറിനു പുറമെ എട്ടു ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളും മെസിയുടെ പേരിലുണ്ട്.

Chhetri Stimac Votes For FIFA Best Awards