മെസിയെ താറടിക്കാൻ പച്ചക്കള്ളം വിളിച്ചു പറഞ്ഞ് ഫെർഡിനാൻഡ്, പൊളിച്ചടുക്കി ഗർനാച്ചോയുടെ സഹോദരൻ | Garnacho

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ അലസാൻഡ്രോ ഗർനാച്ചോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ഫുട്ബോൾ ലോകത്തെ മുഴുവൻ ആശ്ചര്യപ്പെടുത്തി ഒന്നായിരുന്നു. എന്നാൽ ആ ഗോളിനെക്കാൾ ചർച്ചയായത് താരം അതിനു ശേഷം നടത്തിയ സെലിബ്രെഷനായിരുന്നു. തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ്‌മാർക്ക് സെലിബ്രെഷനാണ് ആ ഗോളിന് ശേഷം താരം നടത്തിയത്.

അർജന്റീന താരമായ ഗർനാച്ചോ റൊണാൾഡോയുടെ സെലിബ്രെഷൻ നടത്തിയത് അർജന്റീന ആരാധകരിൽ പലർക്കും അത്ര പിടിച്ചിട്ടില്ലെന്നത് പിന്നീട് വന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമായതാണ്. സെർജിയോ അഗ്യൂറോ അടക്കം താരത്തിനെതിരെ തിരിഞ്ഞു. എന്നാൽ അതിനിടയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റിയോ ഫെർഡിനാൻഡ് മെസിയെ താറടിക്കാൻ വേണ്ടി നടത്തിയ ഒരു പരാമർശം ഒരു തരത്തിലും ന്യായീകരണം അർഹിക്കാത്തതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

ഒരു അഭിമുഖത്തിനിടെ ലയണൽ മെസി ഗർനാച്ചോയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്‌തിരുന്നുവെന്നും എന്നാൽ റൊണാൾഡോ ആരാധകനാണെന്ന് അറിഞ്ഞതോടെ താരത്തെ അൺഫോളോ ചെയ്‌തുവെന്നുമാണ് റിയോ ഫെർഡിനാൻഡ് പറഞ്ഞത്. ഗർനാച്ചോ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നു കൂടി ഫെർഡിനാൻഡ് വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം ഗർനാച്ചോയുടെ സഹോദരൻ ഇതിലെ സത്യാവസ്ഥ അറിയിച്ചപ്പോഴാണ് എത്ര വലിയ കള്ളമാണ് ഫെർഡിനാൻഡ് പറഞ്ഞതെന്നു വ്യക്തമായത്.

റിയോ ഫെർഡിനാൻഡിന്റെ പ്രതികരണം റീട്വീറ്റ് ചെയ്‌താണ്‌ അതിലെ സത്യാവസ്ഥ റോബർട്ടോ ഗർനാച്ചോ വെളിപ്പെടുത്തിയത്. മെസി അലസാൻഡ്രോ ഗർനാച്ചോയെ ഫോളോ ചെയ്‌തിട്ടില്ലെന്നും ഇത്തരത്തിൽ വിദ്വെഷം പ്രചരിപ്പിക്കാൻ പാടില്ലെന്നുമാണ് അദ്ദേഹം കുറിച്ചത്. ഈ രണ്ടു താരങ്ങളെയും അലസാൻഡ്രോ വളരെയധികം മതിക്കുന്നുണ്ടെന്നും അതിനിടയിൽ ശത്രുതയുണ്ടാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നുമാണ് റോബർട്ടോ ഗർനാച്ചോ കുറിച്ചത്.

അതിനു മറുപടിയായി താൻ സർക്കാസമാണ് ഉദ്ദേശിച്ചതെന്ന് റിയോ ഫെർഡിനാൻഡ് ട്വീറ്റ് ചെയ്‌തെങ്കിലും അലസാൻഡ്രോ അങ്ങിനെ പറഞ്ഞുവെന്ന പരാമർശം തീർത്തും മോശമായെന്ന സൂചന കൂടി റോബർട്ടോ നൽകി. എന്തായാലും മെസിയെ താറടിക്കാൻ വേണ്ടി മനഃപൂർവം നടത്തിയ ഒരു ശ്രമമാണ് ഇതിലൂടെ പൊളിഞ്ഞു പോയത്. ഒരുപക്ഷെ ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ അർജന്റീന കരിയറിനെ തന്നെ ബാധിക്കുന്ന ഒന്നായി മാറുമായിരുന്നു.

Garnacho Brother Rejects Ferdinands Claim About Messi