നട്ടെല്ലു വളച്ചു മാപ്പു പറയുന്നവരുടെ തലമുറയല്ല ഞങ്ങൾ, പുതിയ നീക്കങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി ഗോൾ തെറ്റായി അനുവദിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇറങ്ങിപ്പോയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ചു ലക്ഷം പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ വുകോമനോവിച്ചും പരസ്യമായി മാപ്പ് പറയണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. മാപ്പ് പറയാൻ തയ്യാറല്ലെങ്കിൽ പിഴശിക്ഷ ഇനിയും വർധിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിഴ ആറു കോടിയായും പരിശീലകന്റേത് പത്ത് കോടിയായും വർധിക്കുമെന്ന് എഐഎഫ്എഫ് വ്യക്തമാക്കിയിരുന്നു.

എന്നാൽ മാപ്പ് പറയാൻ ഒരിക്കലും തയ്യാറാവില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെയും പരിശീലകൻ വുകോമനോവിച്ചിന്റെയും നിലപാടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. തങ്ങൾ നടത്തിയ പ്രതിഷേധം ന്യായമായ ഒരു ആവശ്യത്തിന് വേണ്ടിയാണ് എന്നതിനാൽ മാപ്പ് പറയുകയെന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആവശ്യം ധാർമികതയുടെ പേരിൽ ശരിയല്ലെന്നും അവർ കരുതുന്നു.

മാപ്പ് പറയില്ലെന്ന തീരുമാനത്തിന് പുറമെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ അപ്പീൽ പോകാനും കേരള ബ്ലാസ്റ്റേഴ്‌സിന് പദ്ധതിയുണ്ട്. ഇത്രയും തുക പിഴ നൽകുകയും പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കുകയും ചെയ്‌ത തീരുമാനത്തെ ചോദ്യം ചെയ്യാനാണു അവരുടെ തീരുമാനമെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

ബ്ലാസ്റ്റേഴ്‌സ് ന്യായമായ ഒരു കാര്യത്തിന് വേണ്ടിയാണ് പ്രതിഷേധം നടത്തിയതെന്നും അതിനാൽ തന്നെ ഇത്പോലെയൊരു ശിക്ഷാനടപടി നൽകിയത് ഉചിതമായില്ലെന്നും ആരാധകർ പ്രതിഷേധത്തിന്റെ സ്വരത്തിൽ പറയുന്നുണ്ട്. പരിശീലകനെതിരെ വിലക്ക് നൽകുകയാണെങ്കിൽ സൂപ്പർകപ്പിൽ അതിനെതിരെ പ്രതിഷേധം നടത്താനും ആരാധകർക്ക് പദ്ധതിയുണ്ട്.

Content Highlights: Kerala Blasters And Ivan Vukomanovic Decide Not To Apologize