ഓഫറുമായി വമ്പൻ ക്ലബുകൾ രംഗത്ത്, സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസണിൽ മലയാളി മധ്യനിര താരമായ സഹൽ അബ്‌ദുൾ സമദ് കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. സഹലിനായി ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നിലധികം ക്ലബുകളിൽ നിന്ന് ഓഫറുകളുണ്ടെന്നും ശരിയായ വില ലഭിച്ചാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് സഹൽ ഉൾപ്പെടെ ഏതു താരത്തെയും വിൽക്കുമെന്നും വിവിധ മാധ്യമപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തുകയുണ്ടായി.

ഖേൽ നൗവിലെ മാധ്യമപ്രവർത്തകനായ സത്യിക് സർക്കാരാണ് സഹൽ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുണ്ടെന്ന് ട്വീറ്റ് ചെയ്‌തത്‌. ഒന്നിലധികം ഐഎസ്എൽ ക്ലബുകളിൽ നിന്നും ഓഫറുള്ള താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നതിന്റെ വക്കിൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോ ഇതുമായി ബന്ധപ്പെട്ടു പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്.

സഹൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് താൻ കരുത്തുന്നില്ലെന്നാണ് മാർക്കസ് പറയുന്നത്. എന്നാൽ നല്ല വില കിട്ടുകയാണെങ്കിൽ സഹലിനെയല്ല, ടീമിലെ ഏതൊരു താരത്തെയും വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹലിനെ സംബന്ധിച്ച് പ്രത്യേകിച്ച് ചർച്ചകളൊന്നും നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അടുത്ത സീസണിലും താരം ടീമിനൊപ്പം ഉണ്ടാകുമെന്നും മാർക്കസ് പറഞ്ഞു.

സൂചനകൾ പ്രകാരം സഹലിനായി കൊൽക്കത്തയിൽ പ്രമുഖ ക്ലബായ ഈസ്റ്റ് ബംഗാളാണ് മുന്നിലുള്ളത്. എന്നാൽ 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരത്തെ സ്വന്തമാക്കുക മറ്റു ക്ലബുകൾക്ക് അത്രയെളുപ്പമാകില്ല. താരത്തിന്റെ റിലീസിംഗ് ക്ലോസ് പന്ത്രണ്ടു കോടി രൂപയാണ്. അത്രയും തുക മുടക്കാൻ ഒരു ക്ലബും തയ്യാറാകാൻ സാധ്യതയില്ല. ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തി മാത്രമേ സഹലിനെ ഏതു ക്ലബിനും സ്വന്തമാക്കാൻ കഴിയുകയുള്ളൂ.

2017ലെ സന്തോഷ് ട്രോഫി ടൂർണമെന്റാണ് സഹലിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. അതിനു ശേഷമുള്ള സീസണിൽ സീനിയർ ടീമിലെത്തിയ താരം അടുത്ത സീസണിൽ ഐഎസ്എൽ എമേർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത് താരത്തിന് കൂടുതൽ ശ്രദ്ധ നൽകി. മൂന്നു താരങ്ങളെ നൽകി സഹലിനെ സ്വന്തമാക്കാൻ എടികെ മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഐസ്‌ലൻഡിലെ ടോപ് ഡിവിഷൻ ക്ലബും താരത്തിനായി ശ്രമം നടത്തിയിട്ടുണ്ട്.

Sahal Abdul Samad May Leave Kerala Blasters