മെസിക്ക് നൽകിയതു വഴി ശ്രദ്ധേയമായ കരാറുകൾ ഇനിയുണ്ടാകില്ല, യുവേഫയുടെ പുതിയ തീരുമാനം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തുടർച്ചയായ ട്രാൻസ്‌ഫറുകൾ നടത്തുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. നിലവിൽ തന്നെ ആറു താരങ്ങളെ അവർ ടീമിന്റെ ഭാഗമാക്കി കഴിഞ്ഞു. 160 മില്യൺ പൗണ്ടോളം ഇതിനായി മുടക്കിയ അവർ അതിൽ ഏറ്റവും കൂടുതൽ തുക നൽകിയത് യുക്രൈൻ താരമായ മുഡ്രിക്കിനാണ്. യൂറോപ്പിലെ പല ലീഗുകൾ മുടക്കിയതിനേക്കാൾ ഉയർന്ന തുക ചെൽസി ഈ ജനുവരിയിൽ ഇതുവരെ നടത്തിക്കഴിഞ്ഞു.

ചെൽസിക്ക് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളൊന്നും ബാധകമല്ലേയെന്ന ചോദ്യം പലരും ഉയർത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ സ്വന്തമാക്കുന്ന താരങ്ങൾക്ക് ദീർഘകാല കരാർ നൽകിയാണ് ഇതിനെ ചെൽസി മറികടക്കുന്നത്. മുഡ്രിക്കിനു 2030 വരെ കരാർ നൽകിയത് ഇതിനുദാഹരണമാണ്. ഇത്തരത്തിൽ ദീർഘകാല കരാർ നൽകുമ്പോൾ ട്രാൻസ്‌ഫർ ഫീസായി നൽകിയ തുക വിഘടിച്ച് ചെറുതായി മാറുമെന്ന പഴുതാണ് ചെൽസിയിവിടെ സമർത്ഥമായി ഉപയോഗിച്ചത്. ഇതിനു പുറമെ ട്രാൻസ്‌ഫർ ഫീസ് വിവിധ ഘട്ടങ്ങളായി നൽകുകയെന്ന തന്ത്രവും ചെൽസി ഉപയോഗിക്കുന്നു.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിലെ ഈ പഴുത് ചെൽസി സമർത്ഥമായി ഉപയോഗിക്കുന്നത് യുവേഫയുടെ രോഷത്തിനിടയാക്കിയിട്ടുണ്ട്. കോട്ട് ഓഫ്‌സൈഡ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഈ നിയമത്തിൽ പരിഷ്‌കാരങ്ങൾ വരുത്തി ഇത്തരം ദുരുപയോഗത്തെ ചെറുക്കാൻ യുവേഫ ഒരുങ്ങുകയാണ്. ഇതു പ്രകാരം ഇനി ഓരോ താരത്തിനും അഞ്ചു വർഷത്തേക്കുള്ള കരാർ മാത്രമേ ഒരു ക്ലബിന് പരമാവധി നൽകാൻ കഴിയൂവെന്ന നിയമം കൊണ്ടു വരാൻ അവർ ആലോചിക്കുന്നുണ്ട്.

ഇതിനു മുൻപ് ചർച്ചയായ ദീർഘകാല കരാർ ബാഴ്‌സലോണ ലയണൽ മെസിക്ക് നൽകിയതായിരുന്നു. 2005ൽ താരത്തിന് ഒൻപതു വർഷത്തെ കരാറാണ് ബാഴ്‌സലോണ നൽകിയത്. എന്നാൽ മെസി അക്കാദമി താരം തന്നെയായതിനാൽ അത് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിന്റെ പരിധിയിൽ വരില്ല. ഇതിനു പുറമെ സൗളിനു അത്ലറ്റികോ മാഡ്രിഡും ഇനാക്കി വില്യംസിന് അത്ലറ്റിക് ബിൽബാവോയും ഒൻപതു വർഷത്തെ കരാർ മുൻപ് നൽകിയിട്ടുണ്ട്.