കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയെപ്പറ്റി ഒന്നും മിണ്ടാതെ എഐഎഫ്എഫ് പ്രസ്‌താവന, പരാതി തള്ളി

ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ ഗോളിനെ സംബന്ധിച്ചുണ്ടായ വിവാദത്തിൽ പ്രസ്‌താവനയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുമായി ബന്ധപ്പെട്ടു നൽകിയ പരാതി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും വ്യക്തമാക്കി.

റഫറിയുടെ തീരുമാനം അന്തിമമാണെന്നാണ് പ്രസ്‌താവന പറയുന്നത്. അതിനെതിരെ നടത്തുന്ന പ്രതിഷേധവും നിലനിൽക്കില്ലെന്നും അതിൽ പറയുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിനെതീരെ അന്വേഷണം നടത്തുന്നതിനെ കുറിച്ചോ നടപടി സ്വീകരിക്കുന്നതിനെകുറിച്ചോ യാതൊന്നും പ്രസ്‌താവനയിൽ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നിലവിൽ ക്ലബിനെതിരെ യാതൊരു നടപടിയും ഉണ്ടാവാനുള്ള സാധ്യതയില്ല.

ബ്ലാസ്റ്റേഴ്‌സ് അച്ചടക്കലംഘനം നടത്തിയെന്നോ ടീമിനോട് വിശദീകരണം ചോദിച്ചുവെന്നോ പ്രസ്‌താവനയിൽ പറഞ്ഞിട്ടില്ലെന്നതും ടീമിനെതിരെ ചെറിയ നടപടിയെ ഉണ്ടാകൂവെന്നതിനു സാധ്യത വധിപ്പിക്കുന്നു. നേരത്തെ ടീം അച്ചടക്ക ലംഘനം നടത്തിയെന്ന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു ലക്ഷം രൂപ പിഴ മുതൽ ടൂർണമെന്റുകളിൽ നിന്നുള്ള വിലക്ക് വരെയുള്ള ശിക്ഷ ലഭിച്ചേക്കാം.

ഹീറോ സൂപ്പർ ലീഗ് മത്സരം കേരളത്തിൽ വെച്ച് അടുത്ത മാസം നടക്കാനിരിക്കെയാണ്‌. കോഴിക്കോടും മഞ്ചേരിയും വെച്ച് നടക്കുന്ന മത്സരങ്ങളിൽ ആരാധകരെത്തണമെങ്കിൽ ബ്ലാസ്റ്റേഴ്‌സും ടൂർണമെന്റിനുണ്ടാകണം. അതുകൊണ്ടു തന്നെ ടൂർണമെന്റുകളിൽ നിന്നും വിലക്കാൻ അധികൃതർ തയ്യാറാവില്ല. അതിനു പകരം പിഴശിക്ഷ നൽകാനാണ് സാധ്യത. നടപടിയെടുക്കാനുള്ള സമയവും നീണ്ടു പോയേക്കാം.