രണ്ടാം മത്സരത്തിലും ഗോളില്ല, ആരാധകരാൽ അപമാനിക്കപ്പെട്ട് റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിൽ നിന്നും റൊണാൾഡോ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോ താളം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. സൗദിയിലെ താരത്തിന്റെ ആദ്യത്തെ മത്സരം പിഎസ്‌ജിക്കെതിരെ നടന്ന സൗഹൃദ മത്സരമായിരുന്നു. അതിൽ രണ്ടു ഗോളുകൾ നേടിയെങ്കിലും അതിനു ശേഷം നടന്ന പ്രധാന മത്സരങ്ങളിൽ രണ്ടിലും ഗോൾ കണ്ടെത്താനാവാതെ പതറുന്ന പോർച്ചുഗൽ സൂപ്പർതാരം.

ഇന്നലെ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും അൽ ഇത്തിഹാദും തമ്മിൽ നടന്ന സൗദി സൂപ്പർകപ്പ് മത്സരത്തിൽ റൊണാൾഡോ ഗോൾ കണ്ടെത്തിയില്ലെന്നു മാത്രമല്ല, താരത്തിന്റെ ക്ലബ് തോൽവി വഴങ്ങുകയും ചെയ്‌തു. അൽ നസ്ർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയ മത്സരത്തിൽ റൊണാൾഡോക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മത്സരത്തിൽ തോറ്റതോടെ കഴിഞ്ഞ രണ്ടു വർഷവും നേടിയ കിരീടത്തിനായുള്ള പോരാട്ടത്തിൽ നിന്നും അൽ നസ്ർ പുറത്താവുകയും ചെയ്‌തു.

മത്സരത്തിലെ മോശം പ്രകടനത്തിന് പുറമെ അൽ ഇത്തിഹാദ് ആരാധകർ റൊണാൾഡോയെ കളിയാക്കി അപമാനിക്കുകയും ചെയ്‌തു. റൊണാൾഡോ പതറിയ മത്സരത്തിൽ ആരാധകർ മെസി ചാന്റുകൾ ഉയർത്തിയാണ് താരത്തെ കളിയാക്കിയത്. സൗദി അറേബ്യയിൽ കളിക്കുന്ന ഏറ്റവും വലിയ താരമാണെങ്കിലും എല്ലാവരും തന്റെ ആരാധകരാവില്ലെന്നു റൊണാൾഡോ മനസിലാക്കിയിട്ടുണ്ടാകും. തിരിച്ചു വരവിനായി താരം ശ്രമിക്കുമെന്നതിൽ സംശയവുമില്ല.

സൗദി പോലെ പുതിയൊരു രാജ്യത്ത് തുടക്കം കുറിക്കുമ്പോൾ ഉണ്ടാകുന്ന പാതർച്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡൊയുടേതെന്നാണ് കരുതേണ്ടത്. ഇതിൽ നിന്നും താരം തിരിച്ചു വന്നു മികച്ച പ്രകടനം നടത്തുമെന്നതിലും സംശയമില്ല. എന്നാൽ ഇത്രയും വലിയൊരു കരാറൊപ്പിട്ട് തങ്ങളുടെ ലീഗിലേക്ക് വന്ന താരത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ടാകും. അത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം ടീമിന്റെ ആരാധകരും റൊണാൾഡോക്ക് നേരെ തിരിഞ്ഞേക്കാം.