അർജന്റീനയുടെ ഗെയിം മോഡൽ തകർക്കാൻ കഴിയാത്തതാണ്, മെസിയെ തടുക്കാൻ യാതൊരു ഫോർമുലയുമില്ലെന്നും യുറുഗ്വായ് പരിശീലകൻ | Argentina

ക്ലബ് ഫുട്ബോളിന് ഇടവേള നൽകി ഇന്റർനാഷണൽ ബ്രേക്ക് എത്തിയപ്പോൾ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. സൗത്ത് അമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയുടെ മത്സരങ്ങൾക്കായാണ് ആരാധകർ പ്രധാനമായും കാത്തിരിക്കുന്നത്. നിരവധി മത്സരങ്ങളാണ് വിജയക്കുതിപ്പ് തുടരുന്ന അർജന്റീന ലാറ്റിനമേരിക്കയിലെ മറ്റു വമ്പൻ ടീമുകളായ യുറുഗ്വായ്, ബ്രസീൽ എന്നിവരെ നേരിടുമ്പോൾ അവർക്ക് അർജനീനയെ കീഴടക്കാൻ കഴിയുമോയെന്നാണ് പലരും ഉറ്റു നോക്കുന്നത്.

അർജന്റീനയെ നേരിടാൻ ഇറങ്ങുന്ന യുറുഗ്വായ് ടീമിനെ പരിശീലിപ്പിക്കുന്നത് ഒരുപാട് വിഖ്യാത പരിശീലകർ തങ്ങളുടെ മാതൃകയായി കണക്കാക്കിയിട്ടില്ല അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസയാണ്. അർജന്റീന ടീമിനെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം ലോകകപ്പിനു പിന്നാലെയാണ് യുറുഗ്വായ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ അദ്ദേഹം അർജന്റീനയെയും മെസിയെയും തടുക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“അർജന്റീനക്കെതിരായ മത്സരം ഒരിക്കലും എളുപ്പമുള്ളതായിരിക്കില്ല. അവരുടെ ഗെയിം മോഡൽ ഒരുപാട് കാലമായി പിഴവുകളൊന്നും ഇല്ലാത്തതാണ്. വളരെ ഉയർന്ന നിലവാരത്തിലുള്ള പ്രകടമാണ് അവർ നടത്തുന്നത്. എന്നാൽ ഹോം ആയാലും എവേ ആയാലും പൂർണമായും ആധിപത്യം പുലർത്തുന്നതിനു വേണ്ടിയാണ് ഞങ്ങൾ മത്സരത്തിനായി ഇറങ്ങുന്നത്. തുടക്കം മുതൽ തന്നെ പ്രതിരോധിക്കാൻ വേണ്ടി ഇറങ്ങുകയെന്നാൽ മത്സരം തോറ്റുവെന്ന് ആദ്യം തന്നെ സമ്മതിക്കുന്നതു പോലെയാണ്.”

“മെസിയെ തടുക്കാൻ യാതൊരു ഫോർമുലയും നിലവിലില്ല. മെസിയോട് തന്നെ ചോദിക്കേണ്ടി വരും നിങ്ങളെ നല്ല രീതിയിൽ ഫുട്ബോൾ കളിക്കുന്നതിൽ നിന്നും തടുക്കാൻ എളുപ്പമുള്ള വഴിയെന്താണെന്ന്. ചിലപ്പോൾ ഇത് ഫുട്ബോളിന് നല്ലതായിരിക്കും, ഏതൊക്കെ ഫോർമുലകൾ കൊണ്ടുവന്നാലും ലോകത്തിലെ ഏറ്റവും മികച്ച താരം ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മാഴ്‌സലോ ബിയൽസ പറഞ്ഞു.

ഇന്ത്യൻ സമയം നവംബർ പതിനേഴിന് രാവിലെ അഞ്ചരക്കാണ് അർജന്റീനയും യുറുഗ്വായും തമ്മിൽ ഏറ്റുമുട്ടുന്നത്. യോഗ്യത മത്സരങ്ങൾ നാലെണ്ണം കളിച്ചപ്പോൾ നാലിലും വിജയം നേടിയ അർജന്റീന പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. പന്ത്രണ്ടു പോയിന്റുള്ള അർജന്റീനക്ക് പിന്നിൽ ഏഴു പോയിന്റുമായി യുറുഗ്വായ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. അർജന്റീനക്ക് മുൻതൂക്കമുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ കീഴടക്കിയ യുറുഗ്വായ് ഒരു അട്ടിമറി നടത്താനുള്ള സാധ്യതയുണ്ട്.

Marcelo Bielsa On Facing Argentina And Messi