ഡി ബ്രൂയ്ൻ നേടിയ ഗോൾ അനുവദിക്കാനാവില്ല, ചാമ്പ്യൻസ് ലീഗ് സെമിക്കു ശേഷം വിവാദം പുകയുന്നു | De Bruyne

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം വിവാദം പുകയുന്നു. മത്സരത്തിൽ കെവിൻ ഡി ബ്രൂയ്ൻ നേടിയ ഗോൾ അനുവദിക്കരുതായിരുന്നു എന്നാണു റയൽ മാഡ്രിഡ് ആരാധകരും നിഷ്‌പക്ഷരായ ആരാധകരുമെല്ലാം കളിക്കു ശേഷം വിലയിരുത്തുന്നത്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിൽ റയൽ മാഡ്രിഡാണ് മുന്നിലെത്തിയത്. മൈതാനത്തിന്റെ ഭൂരിഭാഗം ദൂരവും ഒറ്റക്ക് ഓടിയതിനു ശേഷം ഫ്രഞ്ച് താരം കമവിങ്ങ നൽകിയ പന്ത് ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിന്റെ പ്രത്യാക്രമണശ്രമത്തെ തടഞ്ഞു കൊണ്ടു നടത്തിയ നീക്കത്തിനു ശേഷം ബോക്‌സിന് പുറത്തു നിന്നുള്ള മറ്റൊരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് ഡി ബ്രൂയ്ൻ സമനില ഗോൾ നേടുക.

എന്നാൽ ഈ ഗോളിന്റെ ബിൽഡ് ആപ്പിനിടയിൽ പന്ത് ഔട്ട് ഓഫ് പ്ലേയിലേക്ക് പോയെന്നും അത് അനുവദിക്കാതെ കളി തുടർന്നതിന്റെ ഭാഗമായാണ് ആ ഗോളെന്നുമാണ് റയൽ മാഡ്രിഡ് ആരാധകർ വാദിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ റഫറി തയ്യാറായിരുന്നില്ല. ബീയിൻ സ്പോർട്ട്സിന്റെ ത്രീ ഡി സാങ്കേതിക വിദ്യയിൽ പന്ത് പുറത്തു പോയെന്ന കാര്യം വ്യക്തമാണ്. ആരാധകരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

മത്സരത്തിനിടയിൽ തന്നെ കാർലോ ആൻസലോട്ടി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ റഫറി അത് ഗൗനിച്ചില്ലെന്ന് മാത്രമല്ല, ആൻസലോട്ടിക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു. മത്സരത്തിന് ശേഷം റഫറിയുടെ തീരുമാനങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുകയുമുണ്ടായി. ഈ ഔട്ട് ഓഫ് ദി പ്ലേ ബോൾ പരിഗണിക്കാതിരുന്ന റഫറി ഒരു കോർണറും തങ്ങൾക്ക് നല്കിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് കാർഡ് നൽകിയ റഫറി മൈതാനത്തുള്ള താരങ്ങൾക്ക് കാർഡ് നൽകാൻ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

De Bruyne Goal Against Real Madrid Should Not Stand