നിർഭയത്വത്തിന്റെ പ്രതിരൂപം, തല തകർന്നു പോകാൻ സാധ്യതയുള്ള ടാക്കിളുമായി ബാഴ്‌സലോണ താരം

അത്‌ലറ്റിക് ബിൽബാവോക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ വിജയം നേടി ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡുമായുള്ള വ്യത്യാസം വീണ്ടും വർധിപ്പിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. ബിൽബാവോയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റാഫിന്യ നേടിയ ഗോളിലാണ് ബാഴ്‌സലോണ വിജയം നേടിയത്. ഇതോടെ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒൻപതാക്കി വർധിപ്പിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു.

മത്സരത്തിൽ വിജയം നേടിയ ബാഴ്‌സലോണക്കായി ഗോൾ നേടിയ റാഫിന്യ ആണെങ്കിലും അതിനു ശേഷം സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മധ്യനിര താരം ഗാവിയാണ്. തന്റെ മുഴുവൻ ആത്മാർത്ഥതയും മത്സരത്തിൽ കാണിക്കാറുള്ള ഗാവി അത് തെളിയിക്കുന്ന ടാക്കിളാണ് കഴിഞ്ഞ ദിവസം മത്സരത്തിൽ നടത്തിയത്. നിർഭയത്വത്തിന്റെ പ്രതിരൂപമാണ് താരമെന്നാണ് ഇതിനു ശേഷം ആരാധകർ പറയുന്നത്.

മത്സരത്തിനിടെ ബിൽബാവോ താരത്തിൽ നിന്നും പന്തെടുക്കാനുള്ള ശ്രമത്തിനിടെ വീഴാൻ പോയ ഗാവി അവിടെ നിന്നും എണീറ്റ് നിൽക്കുന്നതിനു പകരം തന്റെ ശരീരത്തെ നേരെ പന്ത് കുത്തിയകറ്റാൻ വേണ്ടിയാണ് ഉപയോഗിച്ചത്. അത്‌ലറ്റിക് ബിൽബാവോ താരം പന്ത് തട്ടിയകറ്റാൻ ശ്രമിക്കുമ്പോഴാണ് അതിനിടയിൽ താരം തന്റെ തല വെക്കാൻ പോയത്. എന്നാൽ പന്ത് കുത്തിയകറ്റാൻ കഴിയാത്തതിനാൽ റഫറി ഫൗൾ വിധിക്കുകയായിരുന്നു.

മത്സരത്തിൽ രണ്ടു തവണയാണ് ബാലൻസ് ഇല്ലാതെ വീഴുമ്പോൾ പന്തിലേക്ക് തലയും കൊണ്ടു ഗാവി പോയത്. ഈ രണ്ടു ശ്രമങ്ങളും ഒന്നു മാറിയാൽ താരത്തിന്റെ തല തകരുന്ന അവസ്ഥയിലേക്ക് എത്തുമായിരുന്നു. ഗാവിയുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുമ്പോഴും ഇതുപോലെയുള്ള കാര്യങ്ങളിൽ ആരാധകർക്ക് ആശങ്കയുണ്ട്. ഇനിയും ഒരുപാട് കാലം ടീമിൽ വേണ്ട താരമായതിനാൽ തന്നെ കുറച്ചുകൂടി ശ്രദ്ധിച്ചു കളിക്കണമെന്നാണ് ആരാധകരുടെ ഉപദേശം.