അവസാനസ്ഥാനക്കാർ ബ്ലാസ്‌റ്റേഴ്‌സിനെ അടിച്ചു പരത്തി, കൊച്ചിയിൽ ആദ്യത്തെ തോൽവി വഴങ്ങി കൊമ്പൻമാർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിയുമായി നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് ടേബിളിൽ അവസാനസ്ഥാനങ്ങളിൽ നിൽക്കുന്ന പഞ്ചാബ് എഫ്‌സി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ഈ സീസണിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങുന്നത്.

രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ച ആദ്യപകുതിയായിരുന്നു മത്സരത്തിലേത്. പോയിന്റ് ടേബിളിൽ അവസാനസ്ഥാനക്കാരായ പഞ്ചാബ് എഫ്‌സി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കീറിമുറിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. മറുവശത്ത് ബ്ലാസ്റ്റേഴ്‌സും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും മത്സരത്തിൽ ഗോളുകൾ അകന്നു നിന്നു.

മുപ്പത്തിയൊമ്പതാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സാണ് മത്സരത്തിൽ ലീഡ് എടുത്തത്. ഒരു കോർണറിനു ശേഷം ഡ്രിഞ്ചിച്ച് എടുത്ത ഷോട്ട് പോസ്റ്റിലടിച്ച് ഗോൾവലക്കുള്ളിൽ കുത്തി പുറത്തു വരികയായിരുന്നു. ലൈൻ റഫറി അത് ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ അലസത മുതലെടുത്ത് പഞ്ചാബിന് വേണ്ടി ജോർദാൻ പഞ്ചാബിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ നിരവധിയുണ്ടായെങ്കിലും പഞ്ചാബാണ് ഗോൾ നേടിയത്. രാഹുൽ കെപിയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മുന്നേറിയ തലാൽ നൽകിയ ക്രോസ് സച്ചിൻ സുരേഷ് തടുക്കാൻ ശ്രമിച്ചെങ്കിലും അത് നേരെ പോയത് ജോർദാന്റെ തലയിലേക്കാണ്. താരം നിഷ്പ്രയാസം അത് ഗോളാക്കി മാറ്റി.

അതിനു പിന്നാലെ ഡാനിഷ് ഫാറൂഖ്, ജസ്റ്റിൻ എന്നിവരെ ഇറക്കിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് ശക്തി കൂട്ടി. മികച്ച രണ്ടവസരങ്ങൾ ജസ്റ്റിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ ഇരുപതുകാരനായ താരത്തിന് കഴിഞ്ഞില്ല. അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ പിഴവിൽ നിന്നും പഞ്ചാബിന് ഒരു വമ്പൻ അവസരം ലഭിച്ചെങ്കിലും സച്ചിൻ സുരേഷ് രക്ഷകനായി.

അവസാന മിനിറ്റുകളിൽ ഇഷാൻ പണ്ഡിറ്റ അടക്കമുള്ള താരങ്ങളെ കളത്തിലിറക്കി കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായി ശ്രമങ്ങൾ തുടർന്നു. എന്നാൽ സച്ചിൻ സുരേഷ് വരുത്തിയ പിഴവിൽ നിന്നും ഒരു പെനാൽറ്റി വഴങ്ങിയത് ടീമിന് തിരിച്ചടിയായി. കിക്കെടുത്ത പഞ്ചാബ് എഫ്‌സി നായകൻ ലൂക്ക മേജൻ ഒരു പിഴവും കൂടാതെ അത് വലയിലെത്തിച്ചതോടെ തിരിച്ചുവരാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

Kerala Blasters Lost Against Punjab FC