വിടവാങ്ങിയ ഫുട്ബോൾ മാന്ത്രികന് ആദരാഞ്ജലികൾ അർപ്പിച്ച് മെസിയും റൊണാൾഡോയും | Pele

വിട വാങ്ങിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സമകാലീന ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പതിനഞ്ചാം വയസിൽ തന്നെ പ്രൊഫെഷണൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ, മൂന്നു ലോകകപ്പുകൾ സ്വന്തമാക്കിയ ചരിത്രത്തിലെ ഒരേയൊരു താരമായ പെലെ കഴിഞ്ഞ ദിവസമാണ് സാവോ പോളോയിലെ ആശുപത്രിയിൽ വെച്ച് നിര്യാതനായത്. കാൻസർ ബാധിതനായി ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മെസിയും റൊണാൾഡോയും പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്.

“ബ്രസീലിലുള്ള എല്ലാവർക്കും ഞാനെന്റെ അനുശോചനം അറിയിക്കുന്നു. പ്രത്യേകിച്ചും പെലെയുടെ കുടുംബത്തിന്. ലോകഫുട്ബോളിനെ ഇപ്പോൾ മൂടിയിരിക്കുന്ന വേദനയെ പ്രകടിപ്പിക്കാൻ വെറുമൊരു ഗുഡ് ബൈ കൊണ്ട് കഴിയില്ല. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനവും, ഇന്നലെയും ഇന്നും എക്കാലവും ഒരുപാട് പേർക്ക് മാതൃകയുമാണ് പെലെ.” 2008 ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരം സമ്മാനിക്കുന്ന വേദിയിൽ വെച്ച് പെലെയെ കണ്ടു മുട്ടിയപ്പോൾ രണ്ടു പേരും ഹസ്‌തദാനം നൽകുന്നതിന്റെ ചിത്രത്തിനൊപ്പം റൊണാൾഡോ കുറിച്ചു.

“ഞങ്ങൾ പങ്കു വെച്ച ഓരോ നിമിഷത്തിലും അദ്ദേഹം എന്നോട് കരുതൽ പങ്കു വെച്ചിരുന്നു, ദൂരത്തു നിൽക്കുമ്പോഴും അത് തുടർന്നു. എന്റെ ഓർമയിൽ നിന്നും അദ്ദേഹം ഒരിക്കലും മായാൻ പോകുന്നില്ല, അതുപോലെ തന്നെ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടെ ഓര്മകളിലും അദ്ദേഹം എക്കാലവും തുടരും. റെസ്റ്റ് ഇൻ പീസ് കിംഗ് പെലെ.” റൊണാൾഡോ കൂട്ടിച്ചേർത്തു.

അതേസമയം ലയണൽ മെസിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കു വെച്ചത് വളരെ ചെറിയ സന്ദേശമായിരുന്നു. മെസിയും പെലെയും ഒപ്പം നിൽക്കുന്ന രണ്ടു ചിത്രവും അതിനൊപ്പം ബ്രസീലിയൻ ജേഴ്‌സിയിൽ കാനറിന്യക്കൊപ്പം ഗോളാഘോഷം നടത്തുന്ന ഐതിഹാസിക ചിത്രവും മെസി പങ്കു വെച്ചു. അതിനു കീഴിൽ റെസ്റ്റ് ഇൻ പീസ് പെലെ എന്നു കുറിക്കുകയാണ് മെസി ചെയ്‌തിരിക്കുന്നത്‌. രണ്ടു താരങ്ങളുടെയും അനുശോചനങ്ങൾക്കു കീഴിൽ നിരവധി പേർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി കോമന്റുകൾ ഇടുന്നുണ്ട്.

എൺപത്തിരണ്ടാം വയസിലാണ് പെലെ അന്തരിക്കുന്നത്‌. സാവോ പോളോയിലെ തെരുവുകളിൽ കടലാസുകൊണ്ടു ചുറ്റിയുണ്ടാക്കിയ പന്തു തട്ടി നടന്നിരുന്ന പയ്യൻ പിന്നീട് ലോകത്തു തന്നെ ബ്രസീലിയൻ ഫുട്ബോളിന്റെ മുഖമായി മാറി. വലിയൊരു ഇതിഹാസ ചരിത്രം ബാക്കി വെച്ചാണ് പെലെ വിടവാങ്ങിയിരിക്കുന്നത്. ഒരുപാട് പേർക്ക് പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ ജീവിതം എക്കാലവും ആരാധകരുടെ മനസ്സിൽ സംശയമില്ല.

messi and ronaldo pays tribute to brazilian legend pele