ക്ലിയർ ഹാൻഡ് ബോളായിട്ടും ഗോൾ അനുവദിച്ചു, ലിവർപൂളിന്റെ വമ്പൻ വിജയത്തിൽ വിവാദം പുകയുന്നു | Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വമ്പൻ വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഈ സീസണിൽ മോശം ഫോമിലാണെങ്കിലും തങ്ങളുടെ മികവിനൊന്നും കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിച്ച ലിവർപൂൾ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ലീഡ്‌സ് യുണൈറ്റഡിനെതിരെയാണ് വിജയം സ്വന്തമാക്കിയത്. ഇതോടെ വരുന്ന സീസണിൽ യൂറോപ്പ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റിന്റെ യോഗ്യതക്കായി പൊരുതാൻ കഴിയുമെന്ന പ്രതീക്ഷ ടീമിനുണ്ട്.

ഡീഗോ ജോട്ട, മുഹമ്മദ് സലാം എന്നിവർ ലിവർപൂളിന് വേണ്ടി മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയപ്പോൾ ഡച്ച് താരമായ കോഡി ഗാക്പോ, പകരക്കാരനായി ഇറങ്ങിയ ഡാർവിൻ നുനസ് എന്നിവരാണ് ടീമിനായി മറ്റു രണ്ടു ഗോളുകൾ നേടിയത്. ലീഡ്‌സിന്റെ ആശ്വാസഗോൾ ലൂയിസ് സിനിസ്റ്ററായാണ് നേടിയത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ലീഡ്‌സ് യുണൈറ്റഡ് അഞ്ചോ അതിലധികമോ ഗോളുകൾ വഴങ്ങി തോൽക്കുന്നത്.

അതേസമയം ലിവർപൂളിന്റെ വിജയത്തിൽ വിവാദം പുകയുന്നുണ്ട്. മത്സരത്തിലെ ആദ്യത്തെ ഗോളുമായി ബന്ധപ്പെട്ടാണ് വിവാദം ഉയരുന്നത്. റൈറ്റ് ബാക്കായ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നും കോഡി ഗാക്പോയാണ് ലിവർപൂളിന്റെ ആദ്യത്തെ ഗോൾ നേടിയത്. ഈ ഗോളിലേക്ക് വഴിതെളിച്ച നീക്കത്തിൽ അർനോൾഡിന്റെ തന്നെ ഹാൻഡ് ബോൾ ഉണ്ടെന്നതാണ് വിവാദത്തിനു കാരണമായത്.

ജൂനിയർ ഫിർപ്പോ പന്തുമായി മുന്നേറാൻ ശ്രമം നടത്തുന്നതിനിടെ അത് ട്രെൻഡിന്റെ കയ്യിൽ കൊല്ലുകയായിരുന്നു. ആ പന്തെടുത്ത് മുന്നേറിയ അർണോൾഡ് അത് സലാക്ക് കൈമാറി. ശേഷം സലായിൽ നിന്നും പന്ത് വീണ്ടും സ്വീകരിച്ച അർണോൾഡ് നൽകിയ പാസിൽ നിന്നുമാണ് ഗാക്പോ ഗോൾ നേടുന്നത്. ദൃശ്യങ്ങളിൽ ഇംഗ്ലണ്ട് താരത്തിന്റെ കയ്യിൽ പന്ത് കൊള്ളുന്നത് വ്യക്തമാണെങ്കിലും ഗോൾ നിഷേധിക്കപ്പെട്ടില്ല.

സംഭവത്തിനെതിരെ ലീഡ്‌സ് യുണൈറ്റഡ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. ലിവർപൂൾ ആയതു കൊണ്ടാണ് ആ ഗോൾ റഫറിമാർ നിഷേധിക്കാതിരിക്കുന്നതെന്നും മറ്റേതെങ്കിലും ചെറിയ ടീമായിരുന്നെങ്കിൽ ആ ഗോൾ നിഷേധിച്ചേനെയെന്നും അവർ പറയുന്നു. വീഡിയോ റഫറിയിങ് അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും പിഴവുകൾ തുടരുന്നതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്.

Content Highlights: Handball Controversy In Liverpool Win Over Leeds