യൂറോപ്പിലെ രാജാക്കന്മാർ ബാഴ്‌സയുടെ ചെണ്ടയാകുന്നു, വീണ്ടും നാണം കെട്ട് റയൽ മാഡ്രിഡ്

നിർണായകമായ എൽ ക്ലാസിക്കോ മത്സരത്തിൽ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയെ മറികടക്കാൻ എന്തെങ്കിലും സാധ്യത വേണമായിരുന്നെങ്കിൽ വിജയം നേടേണ്ടിയിരുന്ന റയൽ മാഡ്രിഡ് ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം നേടിയത്. ഇതോടെ ബാഴ്‌സലോണ ലീഗിൽ പന്ത്രണ്ടു പോയിന്റ് മുന്നിലെത്തി.

റൊണാൾഡ്‌ അരഹോയുടെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. വിനീഷ്യസ് പന്ത് ക്രോസ് ചെയ്യാൻ ശ്രമിച്ചപ്പോൾ അത് താരത്തിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. എന്നാൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബാഴ്‌സലോണ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് തിരിച്ചടിച്ചു. ഒരു റീബൗണ്ടിൽ നിന്നും സെർജി റോബെർട്ടോയാണ് സമനില ഗോൾ നേടിയത്.

സ്വന്തം മൈതാനത്ത് ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ച മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ സമയത്താണ് ഇഞ്ചുറി ടൈമിൽ ബാഴ്‌സയുടെ വിജയഗോൾ പിറക്കുന്നത്. ലെവൻഡോസ്‌കിയുടെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് മുന്നേറ്റം നടത്തിയ ബാൾഡെ അളന്നു മുറിച്ചു നൽകിയ ക്രോസ് വളരെ കൃത്യമായി വലയിലെത്തിച്ച് പകരക്കാരനായിറങ്ങിയ ഫ്രാങ്ക് കെസി ബാഴ്‌സലോണയ്ക്ക് വിജയവും മൂന്നു പോയിന്റും സ്വന്തമാക്കി നൽകി.

ഈ വർഷം തുടങ്ങിയതിനു ശേഷം തുടർച്ചയായ മൂന്നാമത്തെ തവണയാണ് റയൽ മാഡ്രിഡ് ബാഴ്‌സലോണയോട് തോൽക്കുന്നത്. ഇതിനു മുൻപ് സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനൽ, കോപ്പ ഡെൽ റേ സെമി ഫൈനൽ തുടങ്ങിയ മത്സരങ്ങളിൽ തോറ്റ റയലിന് സെമി ഫൈനൽ ഒരുപാദം കൂടിയുള്ളത് പ്രതീക്ഷയാണ്. അതേസമയം ഇന്നലത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് പ്രതീക്ഷകളും ട്രെബിൾ പ്രതീക്ഷകളും റയൽ മാഡ്രിഡിന് ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.